Kerala
ആലപ്പുഴ: ജി. സുധാകരൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ഇടപെട്ടു. വാർത്താ സമ്മേളനം നടത്തുമെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം നേതാക്കൾ പറവൂരിലെ ജി. സുധാകരന്റെ വീട്ടിലെത്തി.
ഇന്നലെ രാത്രിയോടെ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെയും സി.എസ്. സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്.വാർത്താ സമ്മേളനത്തിൽനിന്നു പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ ഇനിയും അവഗണനകൾ നേരിട്ട് മുന്നോട്ടു പോകാനാവില്ലെന്നും സ്ഥാനാർഥിയാകുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നാണ് ജി. സുധാകരൻ വ്യക്തമാക്കിയത്.
ഇതോടെ സുധാകരൻ പാർട്ടി വിട്ടാൽ പ്രതിരോധിക്കാനുള്ള നീക്കത്തിന് സിപിഎമ്മും ഒരുങ്ങി. ഇന്നലെ അടിയന്തര ജില്ലാ കമ്മറ്റി കൂടി വിഷയം ചർച്ച ചെയ്തു. പാർട്ടിക്കെതിരേ നീങ്ങുകയാണെങ്കിൽ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് തീരുമാനം.
ഇത്തവണ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാർട്ടി അവഗണിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചതിന്റെ പ്രധാന കാരണം. സിറ്റിംഗ് എംഎൽഎ എച്ച്. സലാംതന്നെ അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാർഥിയാകും.
കഴിഞ്ഞ തവണ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സലാം അമ്പലപ്പുഴയിൽ വിജയിച്ചത്. അതിനുമുമ്പ് സുധാകരനായിരുന്നു അമ്പലപ്പുഴയെ പ്രതിനിധീകരിച്ചിരുന്നത്.
Kerala
തൃശൂർ: തുടർഭരണത്തിനെതിരെ നിലപാടെടുത്ത കവിയും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ. സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ. സച്ചിദാനന്ദന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച.
സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിലും അബ്ദുൽ ഖാദറിന് ഒപ്പമുണ്ടായിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും ദൗത്യവുമായിട്ടല്ല സച്ചിമാഷേ കണ്ടതെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചു.
"കേരളത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല താൻ അക്കാര്യം പറഞ്ഞതെന്നാണ് കെ. സച്ചിദാനന്ദൻ പറഞ്ഞത്. കേരളത്തിലെ ഇടത് മൂല്യം അറിയാത്ത ആളല്ല അദ്ദേഹം. സച്ചിദാനന്ദൻ പാര്‍ട്ടി അംഗമല്ല. അദ്ദേഹത്തിന് വിമർശിക്കാൻ അവകാശമുണ്ട് എന്നാണ് ഞങ്ങൾ കാണുന്നത്. സച്ചി മാഷുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. സച്ചിമാഷ് ഏറ്റവും പ്രിയപ്പെട്ടയാളാണ്. പാർട്ടി ജില്ലാ നേതൃത്വത്തിന് എപ്പോള്‍ വേണമെങ്കിലും സച്ചി മാഷെ കാണാം. സച്ചിമാഷിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിവാദം അടഞ്ഞ അധ്യായമാണ്'.-കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
അതേസമയം, താൻ പറഞ്ഞ കാര്യങ്ങളുടെ യാഥാർഥ്യം മനസിലാക്കാൻ സൈബറിടങ്ങളിലെ ആൾക്കൂട്ടത്തിന് കഴിഞ്ഞില്ല. ഫാസിസത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ആളാണ് താൻ. ഇതൊന്നും മനസിലാകാത്തവരോട് മറുപടി പറയേണ്ടി വരുന്നതിൽ ലജ്ജ തോന്നുന്നെന്നും ഫേസ്ബുക്കിൽ കെ. സച്ചിദാനന്ദൻ കുറിച്ചു.
Kerala
തൃശൂർ: ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച് ഇഡിക്കും അന്വേഷിക്കാമെന്ന ഹൈക്കോടതിവിധി സ്വാഗതംചെയ്യുന്നുവെന്നും ഇഡി വന്നാൽ കൂടുതൽ സിപിഎം നേതാക്കൾ ജയിലിലാകുമെന്നും കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ.
സമഗ്രമായ അന്വേഷണം നടക്കുമെന്നാണു പ്രതീക്ഷ. അന്താരാഷ്ട്ര വിഗ്രഹമോഷണ സംഘവുമായി സ്വർണം കവർന്നവർക്കു ബന്ധമുണ്ടെന്നതു പരിഗണിച്ചാണ് ഇത്തരത്തിൽ ഉത്തരവിട്ടത്. സിപിഎമ്മിനു സ്വർണക്കൊള്ളയിലുള്ള പങ്ക് ഇതിലൂടെ പുറത്തു വരുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.